ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചത് മുതൽ ബെംഗളൂരുവിൽ അസുഖങ്ങളും വർധിച്ചുതുടങ്ങിയിട്ടുണ്ട്. ഒക്ടോബർ വരെ നഗരത്തെ അലട്ടിയ പ്രധാന ആരോഗ്യപ്രശ്നം ഡെങ്കിപ്പനിയായിരുന്നു. എന്നാൽ നവംബർ മുതൽ ഈ ട്രെൻഡ് മാറിയതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു. നിലവിൽ പനി ബാധിതരാണ് കൂടുതലുള്ളത്. ആശുപത്രികളിൽ പ്രതിദിനം പനി, ജലദോഷം എന്നീ അസുഖങ്ങളുള്ള കുറഞ്ഞത് 15 പേരെങ്കിലും ചികിത്സക്കായെത്തുന്നുണ്ടെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
ദീപാവലിക്ക് ശേഷമുള്ള പാരിസ്ഥിതിക മാറ്റങ്ങൾ, കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ, അടുത്തിടെയുണ്ടായ ചുഴലിക്കാറ്റ് മൂലം ഇടയ്ക്കിടെ പെയ്ത മഴ എന്നിവയാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പനി കൂടാതെ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ന്യുമോണിയ എന്നിവയും മിക്ക ആശുപത്രികളിലും ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഔട്ട് പേഷ്യൻ്റ് വിഭാഗങ്ങളിൽ രോഗികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
രോഗം ബാധിച്ചവരിൽ 40 ശതമാനത്തിലധികം പേർ പ്രായമായവരാണ്, പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരെന്ന് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല. ജനുവരിയിലും സമാന സ്ഥിതി തുടർന്നേക്കാം. ജനങ്ങൾ മാസ്ക് ധരിച്ച് പുറത്തിറങ്ങുകയും, കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരങ്ങളും കഴിക്കണമെന്നും എങ്കിൽ മാത്രമേ പനി, ജലദോഷം പോലുള്ള അസുഖങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളുവെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
TAGS: BENGALURU | FEVER
SUMMARY: Bengaluru sees surge in patients with flu-like symptoms, respiratory infections