കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിന്റെ സമീപത്തുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നത്. സെല്ലിന്റെ അഴിയുടെ താഴത്തെ കമ്പി അറുത്താണ് ഇയാള്‍ നുഴഞ്ഞ് പുറത്തിറങ്ങിയത്. തുടര്‍ന്ന് സെല്ലില്‍ നിന്ന് ഇഴഞ്ഞിറങ്ങുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. വളരെ വലിയ സുരക്ഷ വീഴ്ചയാണ് കണ്ണൂര്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് ഈ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
വീഡിയോ കടപ്പാട് : കൈരളി ടി വി
മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടേണ്ടതായിരുന്നു.
കുറച്ചധികം കാലമായി ജയിൽചാട്ടം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. ശരീര ഭാരം കുറയ്ക്കലും വ്യായാമങ്ങൾ ചെയ്യലുമെല്ലാം ഇതിന്റെ ഭാഗമായുള്ളതായിരുന്നു. ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തലുള്ള സഹായം ലഭിച്ചത്തിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ല. പുലർച്ചെ 1.10ന് സെല്ലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് 4 മണിക്ക് ശേഷമാണ്.
അതേസമയം മറ്റ് സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ ജയില്‍ ചാടിയത്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.