ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്പിഗെ ഹള്ളിയിലെ പി ആൻഡ് ടി ലേയൗട്ടിലുള്ള അവരുടെ വസതിയിൽ നിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.50 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.
2023 ൽ ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയ നാൻസി ഒമാറിയെ പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറി ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്യുകയും അതേസമയം മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുകയും ചെയ്തു. ഡൽഹിയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ വാങ്ങി ബെംഗളൂരുവില്‍ ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു.
ഇതിനുപുറമെ ലാൽബാഗിന് സമീപമുള്ള വീട്ടിൽ നിന്ന് നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ അരിൻസെയും പോലീസ് പിടിയിലായി. ഇയാളിൽ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന 1.15 കിലോ എംഡിഎംഎ കണ്ടെടുത്തു.
ചാമരാജ്‌പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വിദേശത്തുനിന്നെത്തിയ ഒരു പാഴ്‌സലിൽനിന്ന് എട്ട് കോടി രൂപ വിലവരുന്ന എട്ട് കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. പുതുവത്സര ആഘോഷങ്ങൾക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിവസ്തുക്കളെന്ന് സിസിബി വ്യക്തമാക്കി. ഇവര്‍ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
SUMMARY: Foreign nationals arrested in Bengaluru with drugs worth Rs 28.75 crore













