ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ മുഴുവൻ തിയേറ്ററുകളിലെയും പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി പരിമിതപ്പെടുത്തി കർണാടക സർക്കാർ കരടു വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.
വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം വിനോദ നികുതി ഉൾപ്പെടെ 200 രൂപയാണ് തിയേറ്ററുകൾക്കു ഈടാക്കാനാകുക. എല്ലാ ഭാഷകളിലുള്ള സിനിമകൾക്കും ഇതു ബാധകമായിരിക്കും.
ബെംഗളൂരുവിലെ മൾട്ടിപ്ലക്സുകളിൽ ഉൾപ്പെടെ കൊള്ളനിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇതോടെ റിലീസ് സിനിമകൾക്കു ടിക്കറ്റ് നിരക്ക് കൂട്ടുന്ന രീതിയും അവസാനിക്കും. ഒപ്പം ബെംഗളൂരുവിൽ വാരാന്ത്യങ്ങളിലും മറ്റു ദിവസങ്ങളിലും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. നിയമം നടപ്പിലായാൽ ഇതിനും മാറ്റം വരും.
നേരത്തേ ഒന്നാം സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തും ബജറ്റിൽ സമാനമായി ടിക്കറ്റ് നിരക്ക് പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്തരവും പുറത്തിറക്കി. എന്നാൽ കോടതി ഇടപെട്ടതോടെ ഉത്തരവ് പിൻവലിക്കേണ്ടി വന്നു.
SUMMARY: Karnataka caps cinema ticket at Rs 200 in theatres and multiplexes