ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് പരിഷ്കരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇന്ധന നിരക്ക് 3 രൂപ വർധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണിത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സാമ്പത്തിക നഷ്ടത്തിലായതിനാൽ പ്രതിമാസ വാട്ടർ ചാർജ് വർധിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14 വർഷമായി ബെംഗളൂരുവിൽ കുടിവെള്ള ചാർജ് വർധിപ്പിച്ചിട്ടില്ല. വൈദ്യുതി ബിൽ അടയ്ക്കാൻ ജലബോർഡിന് കഴിയാത്തതിനാൽ ജലനിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം നൽകാനും ബുദ്ധിമുട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിന് കുടിവെള്ളം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 400 രൂപ വിലയുള്ള ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1000 രൂപയായി. പെട്രോൾ വില 75ൽ നിന്ന് 100 രൂപയായി. എന്നാൽ ജലനിരക്ക് മാത്രം വർധനവില്ലാതെ തുടരുന്നുണ്ട്. സമാന സാഹചര്യം നിലനിർത്താൻ സർക്കാരിന് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർപ്പിട കെട്ടിടങ്ങൾക്ക് 10 ശതമാനവും വാണിജ്യ സ്ഥാപനങ്ങൾക്ക് 15 ശതമാനവും ജലനിരക്ക് വർധിപ്പിക്കണമെന്ന് ബിബിഎംപി കഴിഞ്ഞ വർഷം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന സംബന്ധിച്ച് പുതിയ നിർദേശം സമർപ്പിക്കാൻ സർക്കാർ ബിബിഎംപിയോടും ബിഡബ്ല്യൂഎസ്എസ്ബിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: BENGALURU UPDATES| WATER| PRICE HIKE
SUMMARY: Govt considering hiking water tariff