ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മുതൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഭരണം നിലവിൽ വരും. ബിബിഎംപിയുടെ കാലാവധി അവസാനിപ്പിച്ചതാണ് ബെംഗളൂരു അതോറിറ്റി രൂപീകരിച്ചത്. 2024 ലെ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ആക്ട് നടപ്പിലാക്കുന്നതോടെ പഴയ ബിബിഎംപി ഔദ്യോഗികമായി ഇല്ലാതാകുകയാണ്. ബുധനാഴ്ചയാണ് കർണാടക സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ജിബിഎയുടെ ചെയർമാനായിരിക്കും ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ വൈസ് ചെയർമാനാകും. പുതിയ ഭരണത്തിന് കീഴിൽ മുൻ ബിബിഎംപി മേഖലയെ ഏഴ് ചെറു മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ചേക്കാം.
ബെംഗളൂരു നോർത്ത്, സൗത്ത്, സെൻട്രൽ തുടങ്ങിയ ഈ കോർപ്പറേഷനുകൾക്ക് അവരുടേതായ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലുകളും മേയർമാരും ഉണ്ടായിരിക്കും. ഉയർന്ന വരുമാനമുള്ള കോർപ്പറേഷനുകളാണ് ഇവ. മെട്രോപൊളിറ്റൻ മേഖലയുടെ നിർണായക ആസൂത്രണത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ഏകദേശം 1,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായിരിക്കും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാര പരിധി.
ബെംഗളൂരു ജലവിതരണ ബോർഡ്, ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ ഏജൻസികളൊക്കെ ജിബിഎയുടെ പരിധിയിൽ വരും. ഗ്രേറ്റർ ബെംഗളൂരു ഏരിയയിൽ മൂന്ന് സിവിക് അതോറിറ്റികൾ ഉണ്ടാകും. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, സിറ്റി കോർപ്പറേഷനുകൾ, വാർഡ് കമ്മിറ്റികൾ. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം എത്രയും വേഗം പുതിയ സിറ്റി കോർപ്പറേഷനുകൾ രൂപീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാകും. ബിബിഎംപിയുടെ വിഭജനത്തെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
TAGS: BENGALURU | BBMP
SUMMARY: Greater Bengaluru Authority governance from today