മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലിൻബാരെ സിൻഡ്രോം (ജി.ബി.എസ്) മൂലം മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇതുവരെ 140 കേസുകളില്‍ ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പൂണെയിലും പരിസര പ്രദേശങ്ങളിലുമാണ്.
വ്യാഴാഴ്ച രോഗം ബാധിച്ച് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോർപ്പറേഷൻ പരിധിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയല്‍ ആശുപത്രിയില്‍ 36കാരൻ മരിച്ചു. ധയാരി പ്രദേശത്തെ 60 വയസ്സുള്ള ആളാണ് മരിച്ച മറ്റൊരാള്‍. രോഗം സ്ഥിരീകരിച്ച പകുതിയിലേറെ പേർ 30 വയസ്സില്‍ താഴെയുള്ളവരാണ്.
സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 140 രോഗികളില്‍ 98 പേർക്ക് ഗില്ലിൻബാരെ സിൻഡ്രോം സ്ഥിരീകരിച്ചു. 140 പേരില്‍ 26 രോഗികള്‍ പൂണെ നഗരത്തില്‍ നിന്നും, 78 പേർ പി.എം.സി ഏരിയയില്‍ നിന്നും, 15 പേർ പിംപ്രി ചിഞ്ച്‌വാഡില്‍ നിന്നും, 10 പേർ പൂണെ റൂറലില്‍ നിന്നും, 11 പേർ മറ്റ് ജില്ലകളില്‍ നിന്നുമുള്ളവരാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരില്‍ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
TAGS : GUILLAIN BARRE SYNDROME (GBS)
SUMMARY : Guillain-barre syndrome; Four died in Maharashtra