ന്യൂഡൽഹി: മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗം ആയി കണക്കാകാൻ സാധിക്കില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. മൃതദേഹം ബലാത്സംഗം ചെയ്യുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണെങ്കിലും, ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ അനുസരിച്ച് ഇത് ബലാത്സംഗ കുറ്റമായി കണക്കാക്കില്ല. ചീഫ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിന്ദു ദത്ത ഗുരുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ബലാത്സംഗത്തിനെതിരായ വകുപ്പുകളും, നിയമങ്ങളും ഇര ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ ബാധകമാകൂവെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിതിന്‍ യാദവ്, നീല്‍കാന്ത് നാഗേഷ് എന്നിവരാണ് പ്രതികള്‍.
നിതിന്‍ യാദവ് ചെയ്ത കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതാണ് നീല്‍കാന്ത് നാഗേഷിനെതിരെയുള്ള കുറ്റം. നിതിന്‍ യാദവ് ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടു. വിചാരണക്കോടതി നിതിന്‍ യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തത് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമോ (ഐപിസി) പോക്‌സോ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ല. ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍ മാത്രമേ ഇത് ബലാത്സംഗക്കുറ്റമായി കാണാനാകുവെന്ന് കോടതി വ്യക്തമാക്കി.
TAGS: NATIONAL | HIGH COURT
SUMMARY: High Court’s necrophilia ruling, Sex with dead body horrendous but not rape