ഹൈദരാബാദ് : അല്ലു അർജുൻ ചിത്രം പുഷ്പ 2 : ദ റൂളിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സെക്കന്ദരാബാദ് സ്വദേശിയായ ശരരാപ്പു ശ്രീശൈലം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചിത്രം യുവാക്കളെ അടക്കം വഴി തെറ്റിക്കുമെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പുഷ്പ ചന്ദനക്കടത്ത് അടക്കമുള്ള നിയവിരുദ്ധമായ കാര്യങ്ങൾ മഹത്വവത്ക്കരിക്കുന്ന സിനിമയാണെന്നും യുവാക്കളെ അടക്കം സിനിമ വഴിതെറ്റിക്കുമെന്നും ആയതിനാൽ കോടതി ഇടപെട്ട് സിനിമയുടെ റിലീസ് തടയണമെന്നുമാണ് ഇയാള്‍ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
എന്നാൽ ഹർജി തള്ളിയ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, അവകാശവാദങ്ങൾ ഊഹക്കച്ചവടമാണെന്നും ചിത്രത്തിന്റെ ടീസറിനപ്പുറം തെളിവുകളുടെ പിന്തുണയില്ലാത്തതാണെന്നും വ്യക്തമാക്കി. ഈ ഘട്ടത്തിൽ റിലീസ് നിർത്തുന്നത് സിനിമാ വ്യവസായത്തെ താറുമാറാക്കുമെന്നും സിനിമാ പ്രവർത്തകർക്ക് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുമെന്നും ചൂണ്ടിക്കാട്ടി.
ഹർജിയിൽ കഴമ്പില്ലെന്നും ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നുവെന്നും ജസ്റ്റിസ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരെ കോടതി പിഴയിട്ടു. ഈ തുക മനുഷ്യക്കടത്തില്‍ നിന്ന് അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്‌ക്കുന്ന സംഘടനയ്‌ക്ക് നല്‍കണമെന്നും നിർദേശിച്ചു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സിബിഎഫ്‌സി) പ്രതിനിധീകരിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഗാഡി പ്രവീൺ കുമാർ സിനിമയുടെ റിലീസിനെ ന്യായീകരിച്ചു. ശുപാർശ ചെയ്ത അഞ്ച് മാറ്റങ്ങൾ ഉൾപ്പെടുത്തിയ ശേഷം സിബിഎഫ്‌സി പുഷ്പ 2 ശ്രദ്ധാപൂർവ്വം അവലോകനം ചെയ്തതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു.
<br>
TAGS : PUSHPA-2 MOVIE
SUMMARY : High Court fined the petitioner to block the release of Pushpa 2