ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അല്‍ ഗമാരി കൊല്ലപ്പെട്ടതായി ഹൂതികള്‍ തന്നെയാണ് അറിയിച്ചത്. മുഹമ്മദ് അല്‍ ഗമാരിയുടെ 13 വയസ്സുള്ള മകനും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം, ഓഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ പരുക്കേറ്റാണ് അല്‍ ഗമാരി മരിച്ചതെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് എക്സില്‍ കുറിച്ചത്. അല്‍ ഗമാരിയ്ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശത്രുവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രയേല്‍ ചെയ്തതിന് പ്രതികാരം ചെയ്യുമെന്ന് ഹൂതികള്‍ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ യെമനിലെ സനായിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി നിയന്ത്രിത സർക്കാരിലെ പ്രധാനമന്ത്രിയും മറ്റ് നിരവധി മുതിർന്ന മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്രയേലേക്ക് മിസൈലുകൾ തൊടുത്തിരുന്നു. ഇതിൽ മിക്കതും തടഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇസ്രയേല്‍ ഹൂതി നിയന്ത്രിത യെമൻ മേഖലകളിൽ ആക്രമണം നടത്തി.