രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. തക്കാളിയുടെ വില രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോ ഗ്രാമിന് 90 രൂപ പിന്നിട്ടു. തലസ്ഥാനമായ ഡല്‍ഹിയിലെ പല മാര്‍ക്കറ്റുകളിലും വില 90 രൂപ കടന്നിട്ടുണ്ട്. അസാദ്പൂര്‍, ഗാസിപ്പൂര്‍, ഓഖ സാബ്സി മാര്‍ക്കറ്റുകളിലെല്ലാം വില 90 പിന്നിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 28 രൂപ മാത്രമുണ്ടായിരുന്ന തക്കാളി വിലയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.
തക്കാളിക്കൊപ്പം ഉള്ളിയുടേയും ഉരുളക്കിഴങ്ങിന്റേയും വിലയും ഉയർന്നിട്ടുണ്ട്. ഉള്ളിക്ക് കിലോഗ്രാമിന് 40 രൂപയും ഉരുളക്കിഴങ്ങിന്റെ വില 50 രൂപയുമായാണ് ഉയർന്നത്. ബീൻസിന്റേയും കാപ്സിക്കത്തിന്റേയും വില 160 രൂപയായാണ് ഉയർന്നിരിക്കുന്നത്. പച്ചമുളകിന്റെ വില കിലോ ഗ്രാമിന് 200 രൂപയായാണ് ഉയർന്നത്. മല്ലിയുടെ വിലയും 200ലേക്ക് എത്തി.
അതേസമയം, കനത്ത മഴയില്‍ വിളനാശം സംഭവിച്ചതാണ് തക്കാളി വില ഉയരാൻ കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലെ വിവിധ മാർക്കറ്റുകളിലേക്ക് തക്കാളിയുടെ വരവ് കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ലോറികളില്‍ ലോഡ് ചെയ്ത തക്കാളി കൊണ്ടു പോകുന്നതിനും ബുദ്ധിമുട്ടുണ്ട്.
TAGS : TOMATO | PRICE | INCREASED
SUMMARY : Tomato prices is increased