ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. മറ്റൊരു നേതാവായ അലി കറാകിയും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. ഹസന്‍ നസ്റുല്ലക്ക് ശേഷം ഹിസ്ബുള്ളയുടെ രണ്ടാം നേതാവാണ് ഇദ്ദേഹമെന്നാണ് വിവരം. എന്നാൽ നസ്റുല്ല കൊല്ലപ്പെട്ടുവെന്ന വാർത്ത ഹിസ്ബുള്ള നേതൃത്വമോ ലബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഫുആദ് ഷുക്കറിന്റെ മരണം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. ഫുആദ് ഷുക്കറിയുടെ കൊലപാതകം ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഹിസ്ബുള്ളയെ നടുക്കിയ പേജര്‍ ആക്രമണത്തിന് ശേഷം എലൈറ്റ് റദ്‌വാന്‍ സേനയിലെ മുതിര്‍ന്ന അംഗം ഇബ്രാഹിം അഖിലും കൊല്ലപ്പെട്ടിരുന്നു.
ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ഹസൻ നസ്റുല്ലയെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ വ്യാപക വ്യോമാക്രമണം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ലബനനിലേക്ക് നടത്തിയ വ്യാപക ആക്രമണങ്ങളിൽ എഴുന്നൂറിലധികം പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ സിറിയയിലേക്ക് പലായനം ചെയ്യുകയാണ്.
<br>
TAGS : HEZBOLLAH | ISRAEL LEBANON WAR
SUMMARY :