തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളിലെത്തും. തലക്കെട്ടിലെ ജാനകിയെ ‘ജാനകി വി’ ആക്കി മാറ്റിയതിനൊപ്പം മറ്റു 8 മാറ്റങ്ങളും വരുത്തിയതോടെയാണ് സെൻസർ ബോർഡ് ചിത്രത്തിനു പ്രദർശനാനുമതി നൽകിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ഒന്നിച്ചു റിലീസ് ചെയ്യും. തൃശൂർ രാഗം തിയറ്ററിൽ സുരേഷ് ഗോപിയും അണിയറപ്രവർത്തകരും സിനിമ കാണാനെത്തും.
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ കോർട്ട് റൂം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. അഭിഭാഷകനായ ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ‘ജാനകി വി’ എന്ന കഥാപാത്രമായി അനുപമ പരമേശ്വരനുമെത്തും. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. 2023 നവംബറിൽ പുറത്തിറങ്ങിയ ഗരുഡനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണിത്.
നേരത്തേ ജൂൺ 27ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകിയെന്ന പേര് മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് സെൻസർബോർഡും അണിയറപ്രവർത്തകരും ഹൈക്കോടതിയിൽ ഏറ്റുമുട്ടിയിരുന്നു. ഒടുവിൽ റിലീസ് കാലതാമസം ഒഴിവാക്കാൻ അണിയറപ്രവർത്തകർ മാറ്റങ്ങൾ വരുത്താൻ സമ്മതിക്കുകയായിരുന്നു.
SUMMARY: Janaki V vs state of kerala releases in theatres today.