കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നൽകിയ യാത്രയയപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.
പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്നും, ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു. നേരിട്ട അപമാനത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്.
പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. എന്നാല്‍ രാവിലെ ട്രെയിനിൽ അദ്ദേഹം ഇല്ലെന്നറിഞ്ഞ് കുടുംബാംഗങ്ങൾ വിവരമറിയച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
<BR>
TAGS : KANNUR NEWS | DEATH
SUMMARY : Kannur ADM found dead