ബെംഗളൂരു: ഡൽഹിയിലെ ചാണക്യപുരിയിൽ നയതന്ത്ര കേന്ദ്രമായ കാവേരി എന്ന പുതിയ കർണാടക ഭവൻ കെട്ടിടം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 140 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതിക്ക് 2019ലാണ് അംഗീകാരം ലഭിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച 50 വർഷം പഴക്കമുള്ള കർണാടക ഭവൻ കെട്ടിടത്തിന് പകരമായാണ് പുതിയ കെട്ടിടം നിർമിച്ചത്.
ആദ്യം മൈസൂർ ഹൗസ് എന്നറിയപ്പെട്ടിരുന്ന കെട്ടിടം 1973ലാണ് കർണാടക ഭവൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. ഡൽഹിയിലെ മറ്റ് രണ്ട് കർണാടക ഭവനങ്ങളിലും ഇരിപ്പിടങ്ങളോടുകൂടിയ മികച്ച മുറികൾ നൽകുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള മികച്ച ഏകോപനത്തിന് ഇതൊരു തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക എംപിമാരായ ജയറാം രമേശ്, സുധാ മൂർത്തി, സംസ്ഥാന മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, കെ.എൻ. രാജണ്ണ, എച്ച്.സി. മഹാദേവപ്പ, കർണാടക പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബെല്ലാഡ്, ഡൽഹിയിലെ പ്രത്യേക പ്രതിനിധി ടി.ബി. ജയചന്ദ്ര എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, വി സോമണ്ണ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കാവേരി കെട്ടിടത്തിൽ സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റ് വിവിഐപികൾ എന്നിവർക്കുള്ള പ്രത്യേക സ്യൂട്ടുകൾ ഉൾപെടുത്തിയിട്ടുണ്ട്.
TAGS: KARNATAKA BHAVAN
SUMMARY: Karnataka Bhavan at delhi inaugurated