ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആസ്പദമാക്കി നടത്തിയ സർവേയിലാണ് വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്.
കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ‘ വോട്ട് ചോരി ‘ ആരോപണങ്ങൾക്കിടെയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തുനിന്നുള്ള സർക്കാർ ഏജൻസിയുടെ കണ്ടെത്തൽ. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഈ ഫലം തിരിച്ചടിയാണെന്ന് ബിജെപി പ്രതികരിച്ചു. വോട്ടിങ് യന്ത്രങ്ങളെയും ജനാധിപത്യ പ്രക്രിയയെയും ജനങ്ങൾ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ഈ ഫലമെന്ന് ബിജെപി അവകാശപ്പെട്ടു. വർഷങ്ങളായി രാഹുൽ ഗാന്ധി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് കർണാടക നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പരിഹസിച്ചു.
സർവേയിൽ പങ്കെടുത്ത 83.61% പേരും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രങ്ങൾ കൃത്യമായ ഫലമാണ് നൽകുന്നതെന്ന് 69.39% പേർ സാക്ഷ്യപ്പെടുത്തി. ഇതിൽ തന്നെ 14.22% പേർ ഫലങ്ങൾ നൂറു ശതമാനം വിശ്വസനീയമാണെന്ന നിലപാടുകാരാണ്. ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ നാല് ഡിവിഷനുകളിലായി 102 നിയമസഭാ മണ്ഡലങ്ങളിലാണ് പഠനം നടന്നത്. ആകെ 5,100 പേരിൽ നിന്നാണ് ഈ സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വി.അൻബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു സർവേ. പ്ലാനിംഗ്, പ്രോഗ്രാം മോണിറ്ററിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് കീഴിലുള്ള കർണാടക മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ അതോറിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
SUMMARY: Karnataka government survey finds people have faith in EVMs














