ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം ലഭിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ഫെലിക്സിനെ അറസ്റ്റ് ചെയ്തത്. സംഭവങ്ങളില്‍ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി പ്രത്യേകം നിർദേശിച്ചു.
ഫെലിക്സ് റെഡ്പിക്സ് യൂട്യൂബ് ചാനലിന്റെ എഡിറ്ററാണ്. സ്റ്റാലിൻ സർക്കാരിനെതിരെ തുറന്ന വിമർശനം നടത്തുന്നയാളായ അദ്ദേഹം, മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ സംബന്ധിച്ചുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുൻമന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ടിവികെ ഹൈക്കോടതിയില്‍ ബാലാജിയാണ് അപകടത്തിന് കാരണം എന്ന് ആരോപിച്ചിരുന്നു.
എന്നാല്‍, അദ്ദേഹം ആരോപണങ്ങളെ അവഗണിച്ച് ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സഹായം കൈമാറുകയും ചെയ്തു. കഴിഞ്ഞ രാത്രിയിലാണ് ബാലാജി മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചത്. ഇതിനിടെ കേസില്‍ അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
SUMMARY: Karur tragedy: Journalist Felix Gerald granted conditional bail