തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി മഠത്തിലെ 93ാമത് തീര്‍ഥാടനത്തിലെ സമ്മേളനത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇന്ന് (ബുധൻ) രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റിവെച്ചാണ് പിണറായി വിജയൻ ചടങ്ങിലെത്തിയത്. സിദ്ധരാമയ്യയായിരുന്നു ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. എന്നാൽ കേരള മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു.
തൻ്റെ ഔദ്യോഗിക പ്രതിബന്ധങ്ങള്‍ക്ക് അനുസരിച്ച് സമ്മേളനത്തിൻ്റെ ഷെഡ്യൂൾ ക്രമീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരോട് നന്ദി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന് ശിവഗിരി
തീർത്ഥാടനം എന്നും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ, സിദ്ധരാമയ്യ സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ സാധിക്കാത്തതിൽ പിണറായി വിജയൻ ഖേദം
പ്രകടിപ്പിക്കുകയും ചെയ്തു. ഹസ്തദാനം നൽകിയാണ് ഇരുവരും പിരിഞ്ഞത്.
ഇന്നലെ (ഡിസംബർ 30) ആരംഭിച്ച ശിവഗിരി തീര്‍ഥാടനം ജനുവരി 1ന് അവസാനിക്കും.
SUMMARY: Kerala and Karnataka Chief Ministers share the same stage in Sivagiri amid bulldozer controversy














