കൊച്ചി: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതെന്നും സിപിഎം വനിത നേതാവ് കെ.ജെ.ഷൈൻ. ഭർത്താവ് ഡൈന്യൂസിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കെ ജെ ഷൈൻ.
കോൺഗ്രസിന്റെ ദയനീയ അവസ്ഥ മറച്ചുവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സൈബർ ആക്രമണം നടക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെയുള്ള നീക്കങ്ങളാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എന്നാൽ, തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ട് പരാതി നൽകിയില്ല. എന്നാൽ, പിന്നീട് കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പൊലീസിൽ ഉൾപ്പടെ പരാതിപ്പെടുകയായിരുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഷൈൻ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഒരു കോൺഗ്രസ് നേതാവും വിളിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ട്. അതിന് പുറമേ, എസ്.പി. ഓഫീസിലും തെളിവുകൾ നൽകിയിട്ടുണ്ടെന്ന് കെ.ജെ. ഷൈൻ അറിയിച്ചു.
SUMMARY: KJ Shine teacher responds to defamation campaigns