കാസറഗോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റക്കാരനല്ലെന്ന് കോടതി. കെ പി ശശികല നല്‍കിയ അപകീര്‍ത്തി കേസ് തള്ളിയാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി.
കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാനും കെ പി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ വിചാരണക്കോടതി നിരീക്ഷിച്ചു. മനോരമ ചാനലിലെ സംവാദ പരിപാടിക്കിടെ 2017 ഒക്ടോബര്‍ രണ്ടിനായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം.
ഇന്ത്യന്‍ ശിക്ഷാനിയമം 499, 500 വകുപ്പുകള്‍ അനുസരിച്ച് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കണമെന്ന കെ പി ശശികലയുടെ ആവശ്യമാണ് ചേര്‍ത്തല മജിസ്ട്രേറ്റ് കോടതി തള്ളിയത്. സാധ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രം രാജ്മോഹന്‍ ഉണ്ണിത്താനെ കുറ്റക്കാരനെന്ന് വിധിക്കാനാവില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന ആശയങ്ങളോട് ഒരുകാലത്തും സന്ധിയില്ല എന്നത് തന്നെയാണ് തന്റെ നിലപാട് എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി അഡ്വ. ടി.കെ സൈതാലിക്കുട്ടി, അഡ്വ. ബി.എം ജമാല്‍, അഡ്വ. സി.വി തോമസ് എന്നിവർ ഹാജരായി.
SUMMARY: Complaint of defamatory remarks; KP Sasikala’s petition against Rajmohan Unnithan dismissed