ബെംഗളൂരു : കെ.ആർ. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഭഗവാന്റെ മരണം’ എന്ന കഥാസമാഹാരം ഇനി കന്നഡയിലേക്ക്. കര്‍ണാടകയിലെ പ്രമുഖ പ്രസാധകരായ ബഹുരൂപിയാണ് 6 കഥകൾ ഉൾപ്പെടുന്ന പുസ്തകം “ഭഗവന്തന സാവു” എന്ന പേരിൽ പുറത്തിറക്കുന്നത്. മലയാളിയും കാസറഗോഡ് സ്വദേശിയുമായ കന്നഡ പത്രപ്രവർത്തകൻ വിക്രം കാന്തികെരെയാണ് കന്നഡയിലേക്ക് വിവർത്തനം ചെയ്തത്. ബെംഗളൂരു ചിത്രകലാ പരിഷത്തിൽ ഈ മാസം 9-ന് നടക്കുന്ന ചടങ്ങിൽ നടൻ പ്രകാശ് രാജ് പുസ്തകം പ്രകാശനം ചെയ്യും.
ബഹുരൂപിയും ധാർവാഡ് ഡോ. എം.എം. കലബുറഗി നാഷണൽ ട്രസ്റ്റും ചേർന്നാണ് പുസ്തക പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. കെ.ആർ. മീര, ഡോ. എം.എം. കലബുറഗി നാഷണൽ ട്രസ്റ്റ് അംഗങ്ങളായ ശ്രീവിജയ കലബുറഗി, സിദ്ദനഗൗഡ പാട്ടീൽ, ബഹുരൂപി സ്ഥാപക വി.എൻ. ശ്രീജ, വീരണ്ണ രാജൂര, ജി.എൻ. മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. രണ്ടു കവർ പേജുകളുമായിട്ടാണ് പുസ്തകം പുറത്തിറക്കുന്നത്. കന്നഡയിൽ ആദ്യമായിട്ടാണ് ഒരു പുസ്തകം രണ്ടു കവർ പേജുകളുമായി ഇറങ്ങുന്നത്.
വിക്രമിന്റെ മൂന്നാമത്തെ കന്നഡ പരിഭാഷയാണ് ഭഗവന്തന സാവു. ഒ.കെ. ജോണിയുടെ ‘കാവേരിയോടൊപ്പം എന്റെ യാത്രകൾ’ എന്ന യാത്രാവിവരണ കൃതി കന്നഡയിലേക്ക് ‘കാവേരി തീരദ പയണ’ എന്ന പേരിൽ വിവര്‍ത്തനം ചെയ്തതിന് കന്നഡ സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചിരുന്നു. ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഹാകാവ്യമായ ‘ഉമാകേരള’വും കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.
കന്നഡ ദിനപത്രമായ പ്രജാവാണിയുടെ മംഗളൂരുവിലെ സീനിയർ റിപ്പോർട്ടറാണ്. കന്നഡയിലെയും മലയാളത്തിലെയും ആദ്യകാല നോവലുകളെക്കുറിച്ച് എം.ഫിൽ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മംഗളൂരുവിലാണ് താമസം.
<BR>
TAGS : ART AND CULTURE | LITERATURE