കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കുക യാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.
മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയായ യുവാവും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കുവൈത്തില്‍ ഒരു ഫ്‌ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സച്ചിന്‍ താമസിച്ചിരുന്നത്. അതിനിടെ മദ്യം കഴിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. സച്ചിനെ കൂടാതെ അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്.
സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഭൂരിഭാഗം കേസുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ജീവൻ പോകുന്നതിന് കാരണമാകുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അഭ്യർത്ഥിക്കുകയും ചെയ്തു
കുവൈത്തിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടുന്നതിന് +965-65501587 എന്ന ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.
SUMMARY: Kuwait fake liquor disaster; According to the Ministry of Health, 23 people, including Malayalis, have died, among them a native of Kannur