ബെംഗളൂരു: സക്ലേഷ്പുര താലൂക്കിലെ അച്ചങ്കി-ദൊഡ്ഡനഗരയ്ക്ക് സമീപം റെയിൽവേ ട്രാക്കിലുണ്ടായ മണ്ണിടിച്ചിലിൽ ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് യശ്വന്ത്പുര -കാർവാർ ട്രെയിൻ ബല്ലുപേട്ടയ്ക്ക് സമീപം സർവീസ് നിർത്തിവെച്ചു. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ഓഗസ്റ്റ് 10ന് ഇതേ സ്ഥലത്ത് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ട്രാക്കിലെ മണ്ണും കല്ലുകളും നീക്കം ചെയ്ത് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതിന് ദിവസങ്ങൾക്കു ശേഷമാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.
ട്രാക്കിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ പറഞ്ഞു. അച്ചങ്കി-ദൊഡ്ഡനഗര മേഖലയിലെ റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ജൂലൈ 26ന് ഹാസൻ ജില്ലയിലെ യാദകുമാരി – കടഗരവള്ളി പ്രദേശത്തും സമാനമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ബെംഗളൂരു – മംഗളൂരു റൂട്ടിലെ 12 ട്രെയിൻ സർവീസുകൾ പത്ത് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു.
TAGS: KARNATAKA | LANDSLIDE
SUMMARY: Landslide disrupts bengaluru mangaluru bound train services