ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). പാതയിലെ അത്തിബലെയിലെ നിർമാണം 10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും എൻഎച്ച്എഐ അധികൃതര്‍ അറിയിച്ചു. അതുവരെ വാഹനങ്ങൾ സർവീസ് റോഡിലൂടെ കടത്തിവിടും. സുരക്ഷയ്ക്കായി കൂടുതൽ ജീവനക്കാരെയും സിഗ്‌നലുകളും സ്ഥാപിച്ചു. നിർമാണം ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും എൻഎച്ച്എഐ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചന്ദാപുര–അത്തിബലെ ഇടനാഴി വീതികൂട്ടുന്നതിനിടെയാണ് പ്രധാന റോഡ് ഇടിഞ്ഞത്. ഇതേ തുടര്‍ന്നു ബൊമ്മസന്ദ്ര മുതൽ ഇലക്ട്രോണിക് സിറ്റിവരെയുള്ള പാതയിലെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. സംസ്ഥാനാന്തര ബസ് സർവീസുകളെയും ഇത് ബാധിച്ചു. 6 വരി പാതയിൽ ചന്ദാപുര–അത്തിബലെ വരെയുള്ള ഭാഗത്താണ് റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നത്.
SUMMARY: Landslide on Attibale Road; Work to restore the collapsed section has begun














