ബെംഗളൂരു: നെലമംഗലയിൽ വീണ്ടും പുള്ളിപ്പുലി ഭീതി. സോളദേവനഹള്ളിക്ക് സമീപമാണ് ഗ്രാമവാസികൾ പുലിയെ കണ്ടത്. ഞായറാഴ്ച പുലർച്ചെ കൃഷിയിടത്തിലായാണ് പുലിയെ കണ്ടത്. പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ നെലമംഗലയിലെ മറ്റൊരു പ്രദേശത്തും പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
രാത്രികാലങ്ങളിൽ ഭക്ഷണം തേടി സമീപത്തെ കാടുകളിൽ നിന്നാണ് പുലി എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതേ പ്രദേശത്ത് നിന്ന് മൂന്ന് പുള്ളിപ്പുലികളെ പിടികൂടിയിരുന്നു. ഇവയെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മാറ്റിയെന്ന് ബെംഗളൂരു റൂറൽ ഡിസിഎഫ് സറീന സിക്കലിഗർ പറഞ്ഞു.
പുലിയെ പിടിക്കാൻ സോളദേവനഹള്ളിയിൽ കൂടുകളും കെണികളും സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പുലി ശല്യം കൂടുതലുള്ള നെലമംഗല ഫോറസ്റ്റ് റേഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ പത്ത് കൂടുകൾ സ്ഥാപിച്ചു. രാത്രി സമയങ്ങളിൽ ആളുകൾ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും ഡിസിഎഫ് നിർദേശിച്ചു.
TAGS: BENGALURU | LEOPARD
SUMMARY: Leopard spotted in outskirts of Bengaluru, forest officials set traps to capture