തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 1,26,32,186 പുരുഷന്മാരും 1,40,45,837സ്ത്രീകളും 233 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 2,66,78,256 വോട്ടർമാരാണ് പട്ടികയിൽ.
ആഗസ്റ്റ് 7വരെ പരാതികൾ സ്വീകരിക്കും. പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകളും ഇതിനൊപ്പം നൽകാം. 2025 ജനുവരി ഒന്നിനകം 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം. അന്തിമ വോട്ടർപട്ടിക ആഗസ്‌ത് 30ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക വെബ്സൈറ്റിൽ: sec.kerala.gov.in.
2024ൽ സമ്മറി റിവിഷൻ നടത്തി പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറി റിവിഷൻ നടത്തിയിരുന്നു.
വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിലും ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.
പഞ്ചായത്തുകളിലും നഗരസഭകളിലും സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം.
SUMMARY: Local body elections: Draft electoral roll published