ശുഭാംശു ശുക്ലയുൾപ്പടെയുള്ള ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. 17 ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിന്റെ തിരിച്ചു വരവ്.
അണ്‍ഡോക്കിംഗിനായി തിങ്കളാഴ്‌ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കും. 4:35-ഓടെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേർപ്പെടുത്തും. അൺഡോക്ക് ചെയ്ത് കഴിഞ്ഞാൽ ഭൂമിയിലേക്കുള്ള യാത്ര മണിക്കൂറുകൾ നീളും. ഐഎസ്ആർഒയുടെ അറിയിപ്പ് അനുസരിച്ച് ജൂലൈ പതിനഞ്ചിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഗ്രേസ് ഭൂമിയിലെത്തുക. കാലിഫോര്‍ണിയ തീരത്താണ് ഗ്രേസ് പേടകത്തിന്‍റെ സ്‌പ്ലാഷ്‌ഡൗണ്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പ്ലാഷ്‌ഡൗണ്‍ സമയം കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ഐഎസ്എസില്‍ രണ്ട് ആഴ്‌ചത്തെ ദൗത്യത്തിന് ശേഷമാണ് ആക്‌സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്.
ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ശുഭാന്‍ഷു. ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമായിരുന്നു.
SUMMARY: Making history; Axiom 4 mission team to return to Earth today