ബെംഗളൂരു: ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയതായി മുങ്ങല്‍ വിദഗ്ദൻ ഈശ്വര്‍ മാല്‍പെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ തന്നെയാണോ എന്നറിയില്ലെന്നും മാല്‍പെ പറഞ്ഞു. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് രാവിലെയാണ് പുനഃരാരംഭിച്ചത്.
നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളില്‍ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മാല്‍പെ പറഞ്ഞത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയില്‍ ആകും ഉള്ളത്.
ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാല്‍പെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയില്‍ പരിശോധന പുരോഗമിക്കുകയാണ്. പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ലോറിയില്‍ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്.
TAGS : ARJUN RESCUE | ESWAR MALPE
SUMMARY : Malpe said parts of the lorry were found at a depth of 15 feet