കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിൻ്റെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാലില്‍ പരുക്കുകളോടെ ആഷിക്കിനെ ഒഴിഞ്ഞ പറമ്പിൽ ഒരു വാഹനത്തില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം വാഹനത്തില്‍ പെണ്‍സുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും പെണ്‍സുഹൃത്തും ചേർന്നാണ് യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം. യുവാവിൻ്റെ തുടയിലും ശരീരത്തിലും നിരവധി മുറിവുകളും പരുക്കുകളും ഉണ്ടായിരുന്നു. കത്തി കൊണ്ട് ആഴത്തിലുള്ള മുറിവാണ് തുടയില്‍ ഏറ്റിരുന്നത്. ആഷിഖിൻ്റേത് കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തില്‍ പെണ്‍സുഹൃത്തിന്റെ ഭർത്താവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെണ്‍സുഹൃത്തിനെയും പള്ളുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരിച്ച ആഷിക്കിന് പെണ്‍സുഹൃത്തുമായുണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. കൊലപാതകത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പോലീസ് സൂചിപ്പിച്ചു.
SUMMARY: Man found dead in vehicle is a murder; girlfriend’s husband is the accused