തിരുവനന്തപുരം: വയനാട് മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ച 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. 200 കുഴിമാടങ്ങളാണ് ഇന്ന് തയ്യാറാക്കിയിരുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ച് സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടത്തുന്നത്.
ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോ മൃതദേഹവും അടക്കം ചെയ്യുന്നത്. ഞായറാഴ്ച പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്.
അതേസമയം വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി ഉയർന്നു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പരുക്കേറ്റ 91 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
TAGS: WAYANAD | LANDSLIDE
SUMMARY: Mass burial of landslide victins happened at puthumala