പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ, ടിവി പ്രശാന്തൻ എന്നിവര്‍ക്കെതിരെയാണ് നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇവർ 65 ലക്ഷം രൂപ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹർജി ഫയലില്‍ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി അടത്ത മാസം 11ന് പരിഗണിക്കും.
കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലംമാറി പോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകിട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ പിപി ദിവ്യ എത്തിയിരുന്നു.
ചടങ്ങിനിടയില്‍ പിപി ദിവ്യ നവീൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പിപി ദിവ്യയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: ‘Naveen Babu portrayed as corrupt’, family files defamation case against PP Divya and TV Prashanth














