പട്ന: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡിലെ ദിയോഗഢില്‍ നിന്നാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിനായി പട്‌നയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18ആയി. നേരത്തെ 13 പേരെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയും പിതാവും ഉള്‍പ്പെട്ടിട്ടുണ്ട്. അവദേശ് കുമാർ എന്നയാളേയും നീറ്റ് പരീക്ഷാർഥിയായ മകൻ അഭിഷേകിനേയുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പറിനായി സികന്ദർ യാദവേന്ദു എന്നയാൾക്ക് 40 ലക്ഷം രൂപയാണ് നൽകിയതെന്ന് അവദേശ് ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരന്‍ നളന്ദ സ്വദേശി സഞ്ജീവ് മുഖിയ ആണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സഞ്ജീവ് മുഖിയയുടെ മകന്‍ ശിവകുമാറിനെ നളന്ദയില്‍ നിന്ന് ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നേരത്തെ ബീഹാര്‍ പിഎസ്‌സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസിലും അറസ്റ്റിലായ വ്യക്തിയാണ് ശിവകുമാര്‍. എംബിബിഎസ് ബിരുദധാരിയായ ശിവകുമാറും നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു.
അതേസമയം പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത്.
<BR>
TAGS : ARRESTED | NTA-NEET2024
SUMMARY : NEET question paper leak. 5 more people arrested, so far 18 people have been arrested