കോഴിക്കോട്: എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
സുഭാഷ് ജാക്കർ, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പി എസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടറിയറ്റ്. കേന്ദ്ര സെക്രട്ടറിയറ്റിൽ രണ്ടും കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുത്ത ആദർശ് എം സജി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത് ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്. പശ്ചിമബംഗാൾ ജാദവ്‌പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തിൽ നിന്ന് 10 പേർ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്.
ജൂണ്‍ 27നാണ് കോഴിക്കോട്ട് എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായത്. പലസ്തീൻ സോളിഡാരിറ്റി നഗർ എന്നാണ് സമ്മേളന വേദിക്ക് പേരിട്ടത്. മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും നടനും നാടക സംവിധായകനുമായ എം.കെ. റെയ്നയും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
SUMMARY: New leadership for SFI