നിലമ്പൂർ: നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. 263 ബൂത്തുകളിലായാണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ പല ബൂത്തുകളിലും നീണ്ടുനിരയാണ് ദൃശ്യമാകുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്.2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്. പുതിയ എം.എൽ.എ ആരെന്ന് 23ന് അറിയാം.
പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 263 പോളിംഗ് സ്റ്റഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന നിലമ്പൂരിൽ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ആര്യാടൻ ഷൗക്കത്താണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫുമായി തെറ്റി എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി അൻവറും മത്സരരംഗത്തുണ്ട്. മോഹൻ ജോർജാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.
ആകെ 2,32,384 വോട്ടർമാരാണ് നിലമ്പൂരിൽ ഉള്ളത്. പുരുഷ വോട്ടർമാർ 1,13,613. വനിതാ വോട്ടർമാർ 1,18,760, ട്രാൻസ്‌ജെൻഡർ വോട്ടർമാർ എട്ട്, ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ 373, സർവീസ് വോട്ടർമാർ 324. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്.
ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുണ്ട്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്‌കൂളിലെ 42ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാദ്ധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്.
SUMMARY: Nilambur by-election today; Voting begins, long queues at booths