ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാൻ തയാറെന്ന് ഇറാൻ. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശത്തിനിടെ മുതിര്‍ന്ന ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണന വെച്ച് സഹായിക്കാന്‍ തയ്യറാണെന്നും അദ്ദേഹം അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷക്ക് യമന്‍ പ്രസിഡന്റ് റശാദ് അല്‍ അലിമി അടുത്തിടെയാണ് അനുമതി നല്‍കിയത്. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
കൊല്ലപ്പെട്ട യെമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ദയാധനം നല്‍കി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ കുടുംബം ശ്രമിച്ചിരുന്നെങ്കിലും തലാലിന്റെ കുടുംബം വഴങ്ങിയില്ല.
നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
2015 ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു.
<BR>
TAGS : NIMISHA PRIYA,
SUMMARY : Nimishapriya’s release; Iran says it may intervene on humanitarian grounds