ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ നേതാവും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രമന്ത്രിമാരായ എല്‍. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെയും കേന്ദ്രമന്ത്രി സന്ദർശിച്ച് വിവരങ്ങള്‍ തിരക്കി.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 111-ല്‍ അധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിജയ്‌യുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ ആളുകള്‍ തിങ്ങിക്കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തം നടന്ന സ്ഥലവും ആശുപത്രികളും സന്ദർശിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കൂടാതെ, വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ടിവികെ നേതാവ് വിജയ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു.
SUMMARY: Karur disaster; Nirmala Sitharaman meets the families of the victims