ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് (2025 ജൂലൈ 30) ഇന്ത്യൻ സമയം വൈകുന്നേരം 5:40ഓടെയാണ് വിക്ഷേപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നൈസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്.
27 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്കു 2.10ന് ആരംഭിച്ചിരുന്നു. പ്രകൃതിദുരന്തങ്ങൾ കൃത്യമായി പ്രവചിക്കുന്നതിൽ നിർണായകമാണ് പുതിയ ദൗത്യം. 2,396 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍ നിന്ന് 748 കി.മി അകലെയുള്ള ഭ്രമണപഥത്തിലാകും എത്തിക്കുക.
ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ചെലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. ഭൂമിയിലെ ചെറിയ കാര്യങ്ങളെ പോലും സൂക്ഷ്‌മമായി നിരീക്ഷിക്കാൻ സാധിക്കുമെന്നതിനാൽ തന്നെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളെ നിർണയിക്കാനും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളെ നിരീക്ഷിക്കാനും ഉപഗ്രഹത്തിന് കഴിയും. മാത്രമല്ല, നൈസാർ ഉപഗ്രഹത്തിലെ വിവരങ്ങൾ പിന്നീടും ഉപകാരപ്പെടും. 12 ദിവസം കൊണ്ട് ഭൂമിയെ പരിക്രമണം ചെയ്യാനാകുന്ന നൈസാർ ഉപഗ്രഹം, ഓരോ 12 ദിവസത്തിലും ഭൂമിയുടെ കരയുടെയും മഞ്ഞുപാളികളുടെയും വിവരങ്ങൾ തരും.
SUMMARY: Nisar launch successful