കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നടനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടൻ നല്‍കിയ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു നിവിൻ ഉള്‍പ്പെടെ ആറ് പേർക്കെതിരെ കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.
2023 ഡിസംബർ 14, 15 തിയതികളിലാണ് ബലാത്സംഗം നടന്നതെന്നാണ് ആരോപിച്ചത്. യുവതിയെ തൃശ്ശൂരുകാരിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗ ചെയ്തെന്നുമാണ് പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.
സെക്ഷൻ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമാതാവ് എ.കെ. സുനില്‍, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികള്‍.
എന്നാല്‍ യുവതി പീഡനം ആരോപിച്ച തിയ്യതികളില്‍ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്ത് വന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിൻ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
TAGS : NIVIN PAULY | KERALA
SUMMARY : Nivin Pauly questioned in rape case