ഇടുക്കി: തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 35 അംഗ നഗരസഭാ കൗണ്‍സിലിൽ ബിജെപിയുടേതടക്കം 18 വോട്ടുകൾ കിട്ടിയതോടെയാണ് അവിശ്വാസ പ്രമേയം പാസായം. 12 പേർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
നഗരസഭയില്‍ ബിജെപിക്ക് ആകെ 8 അംഗങ്ങളാണുള്ളത്. ഇതില്‍ 4 പേർ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ 4 പേർ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിർദേശം മറികടന്നാണ് ബിജെപി കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചത്. ജിതേഷ് ഇഞ്ചക്കാട്ട്, ടി എസ് രാജന്‍, കവിതാ വേണു, ജിഷാ ബിനു എന്നിവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബിന്ദു പത്മകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. പി ജി രാജശേഖരന്‍, ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപന്‍ എന്നിവരാണ് പാർട്ടി വിപ്പ് അനുസരിച്ച് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ബിജെപി -യുഡിഎഫ് ബന്ധത്തിന്റെ പരസ്യമായ തെളിവാണ് തൊടുപുഴയിലേതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
അതേസമയം പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തത്. ടിഎസ് രാജന്‍, സി ജിതേഷ്, ജിഷാ ബിനു, കവിത വേണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
<BR>
TAGS : THODUPUZHA | BJP | UDF
SUMMARY :No-confidence motion passed in Thodupuzha Municipal Corporation