കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സർവീസ് റോഡുകളുടെ കാര്യത്തിൽ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കോടതി ടോൾ പിരിവ് വീണ്ടും നീട്ടുകയായിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഓഗസ്ത് ആറ് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് തടഞ്ഞത്.
ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതായും താൽക്കാലിക നടപടി സ്വീകരിച്ചതായുമാണ് കളക്ടർ കോടതിയെ അറിയിച്ചത്. പ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ല എന്നും കളക്ടർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൂർണ പരിഹാരമുണ്ടാക്കി എന്നാണ് ദേശീയ പാത അതോറിറ്റി കോടതിയിൽ പറഞ്ഞത്. റോഡ് തകർന്നതോടെ ടോൾ വിലക്ക് പുനഃരാരംഭിക്കേണ്ട എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിൽ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തെ സർവീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് ഉണ്ട്. ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കരാർ കമ്പനിയെ അറിയിച്ചെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കോടതി ദേശീയപാതാ അതോറിറ്റിയോടും കരാർ കമ്പനിയോടും പറഞ്ഞത്. ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ ജില്ലാ കളക്ടർ റിപ്പോർട്ട് പരിഗണിച്ചായിരുന്നു കോടതി അന്ന് ഉത്തരവ് നീട്ടിയത്. തുടർന്ന് ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു.
SUMMARY: No toll in Paliyekkara for the time being; High Court extends interim order