കോട്ടയം: ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹരജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ അഞ്ച് വിദ്യാർഥികളാണ് കേസിലെ പ്രതികള്‍.
കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഒന്നാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി.
അഞ്ചുപേരും മൂന്നാം വർഷ നഴ്‌സിംങ് വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിങ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്. ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങിനിടെ സീനിയർ വിദ്യാർഥികള്‍ തന്നെ പകർത്തിയ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.
TAGS : RAGING
SUMMARY : Nursing college ragging; Court rejects bail plea of accused