കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ, കൊച്ചി പനമ്പിള്ളി നഗറിലെ ദുല്‍ഖറിന്റെ വീട്ടിലും തേവരയിലെ നടൻ പൃഥ്വിരാജിന്റെ വീട്ടിലും കസ്റ്റംസ് ആൻഡ് സെൻട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ, മമ്മൂട്ടിയുടെ എളങ്കുളത്തുള്ള വീട്ടിലും സംഘം പരിശോധനയ്‌ക്കെത്തി. സിനിമ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങളുടെ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്താനാണ് ഈ പരിശോധന. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വാഹന ഇടപാടുമായി ബന്ധപ്പെട്ട നിർണായക രേഖകള്‍ പിടിച്ചെടുത്തു.
നികുതി വെട്ടിച്ച് വിദേശത്തുനിന്നും വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഈ നീക്കം. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ 20 വാഹനങ്ങളില്‍ 11 എണ്ണം കേരളത്തില്‍ വിറ്റഴിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ ചിലത് കോഴിക്കോട്ടെ ഒരു യൂസ്ഡ് കാർ ഷോറൂമില്‍ നിന്നും പിടിച്ചെടുത്തു. ഈ കേസില്‍ ഉള്‍പ്പെട്ട ഇടനിലക്കാരുടെ വീടുകളിലും ഇപ്പോള്‍ പരിശോധന പുരോഗമിക്കുകയാണ്.
SUMMARY: Operation Numkhor; Around 20 vehicles seized, including two of Dulquer’s