കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികള്‍ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാൻ അനുമതി നല്‍കാമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പക്ഷേ ഇന്ന് രാവിലെ ഹർജി പരിഗണിച്ച സമയത്ത് മുരിങ്ങൂർ ഭാഗത്ത് സർവീസ് റോഡ് ഇടിഞ്ഞതിനെക്കുറിച്ച് ഹെെക്കോടതി ആരാഞ്ഞു. ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതിന് മുമ്പ് ദേശീയപാത അതോറിറ്റി സർവീസ് റോഡിന്റെ നിർമ്മാണത്തിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറെ അറിയിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടർ ഹെെക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരുമാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്.
SUMMARY: Paliyekkara toll ban to continue: High Court