തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. വടക്കന്‍ ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്. കണ്ണൂരും കോഴിക്കോടും ഇടവിട്ട് മഴ തുടരുന്നുണ്ട്. ശബരിമല ഉള്‍പ്പെടെ പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും മഴ തുടരുന്നുണ്ട്. പമ്പയാറിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ശമനമായിട്ടില്ല.ഡാമുകൾ പലതും തുറന്നു. പല ജില്ലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും അടക്കം ദുരിതങ്ങൾ നേരിടുന്നു. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിലുള്ള ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്,കുറ്റ്യാടി ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യതയുണ്ട്. കാലവർഷക്കെടുതിയിൽ ഇതുവരെ 11 പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പത്തനംതിട്ടയിൽ മലയോര മേഖലകളിൽ ജാഗ്രതാ അനൗൺസ്‌മെന്റ് ആരംഭിച്ചു. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്ക് പ്രത്യേക മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശബരീമല തീർഥാടനത്തിന് നിയന്ത്രണം: നിറപുത്തരി പൂജകൾക്കായി നട തുറന്നിരിക്കുന്ന സമയത്ത്, സുരക്ഷ മുൻനിർത്തി തീർഥാടകരെ താൽക്കാലികമായി പമ്പയിലേക്ക് കടത്തിവിടുന്നില്ല. വാഹനങ്ങൾ എരുമേലിയിലും നിലക്കലിലും പൊലിസ് തടഞ്ഞുനിർത്തിയിരിക്കുകയാണ്.
മണ്ണിടിച്ചിലും രാത്രിയാത്രാ നിരോധനവും: ഇടുക്കി കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം റോഡിലേക്ക് മണ്ണും മരങ്ങളും വീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് നേര്യമംഗലം മുതൽ അടിമാലി വരെ രാത്രിയാത്ര നിരോധിച്ചു.
പൊതുജനങ്ങൾക്കുള്ള നിർദേശം: മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്ന് അവധിയാണ്.
















