കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾക്കുള്ള ശിക്ഷ കൊച്ചി സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും. 24 പ്രതികളിൽ 10 പേരെ കോടതി വെറുതെവിട്ടിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. ക്രിമിനൽ ഗൂഢാലോചന, തെളിവുനശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും തെളിയിക്കപ്പെട്ടിരുന്നു. പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. എ പീതാംബരൻ, രണ്ടാം പ്രതി സി.ജെ സജി, മൂന്നാംപ്രതി കെ.എം സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10-ാം പ്രതി രഞ്ജിത്, 14-ാം പ്രതി സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, 15-ാം പ്രതി വിഷ്ണു സുര, 20-ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെ.വി ഭാസ്കരൻ എന്നിവർക്കുള്ള ശിക്ഷയാണ് കോടതി ഇന്ന് വിധിക്കുന്നത്.
ഒന്നു മുതൽ 8 വരെയുള്ള പ്രതികളായിരുന്നു കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട സിപിഎം നേതാക്കൾ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയത് പ്രതിഭാഗത്തിനും, സിപിഎമ്മിനും വലിയ തിരിച്ചടിയായിരുന്നു. പോലീസ് അന്വേഷണത്തിൽ 14 പേർ മാത്രമായിരുന്നു പ്രതിപ്പട്ടികയിൽ. സിബിഐ അന്വേഷണത്തിലാണ് കൂടുതൽ പേർ പ്രതികളായത്. 2019 ഫെബ്രുവരി 17നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.
TAGS: KERALA | PERIYA MURDER CASE
SUMMARY: Court to announce punishment on Periya murder case today