ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
പീഡന പരാതിക്ക് പിന്നില്‍ കുടുംബ തര്‍ക്കമാണെന്നാണ് ജയചന്ദ്രന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും സര്‍ക്കാരിന്‍റെയും അഭിഭാഷകര്‍ ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ നടന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ഇത് ഗുരുതരമായ കേസാണെന്നും ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നീട് നടന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
<BR>
TAGS : POCSO CASE | JAYACHANDRAN KOOTIKAL
SUMMARY : POCSO case; Supreme Court grants anticipatory bail to actor Koottikkal Jayachandran