തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിക്കും. ജയില്‍ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുക.
രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയില്‍ തന്ത്രി ഇന്നലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസില്‍ 13-ാം പ്രതിയാണ്.
ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമണ്‍ കുടുംബത്തിലെ രാജീവര് 1998-99ല്‍ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ല്‍ സ്വർണപ്പാളികള്‍ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്ത്, സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് കണ്ടെത്തിയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.
14 ദിവസത്തേക്കാണ് പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വർണക്കൊള്ളക്കേസിലും അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി ആശുപത്രിക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടു സ്വാമി ശരണം എന്നായിരുന്നു മറുപടി. തന്ത്രിയുടെ പങ്ക് തെളിയിക്കാനുള്ള തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
SUMMARY: Tantri is unwell; will be shifted from jail to hospital















