ബെംഗളൂരു: ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 3000 കിലോ (3 ടൺ) മാംസം നിറച്ച പെട്ടികൾ കണ്ടെത്തി. 150 കാർട്ടൻ ബോക്സുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലെത്തിയ ട്രെയിനിലാണ് ബോക്സുകൾ എത്തിയത്. ബോക്സുകളിൽ നിന്ന് ദുർഗന്ധം വന്നതോടെ ചിലർ കെരെഹള്ളി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് 90 പാഴ്‌സലുകളിലായി ഇറച്ചി എത്തിച്ചത്. നായയുടെ ഇറച്ചിയാണെന്നാരോപിച്ച് ചില ഹിന്ദു സംഘടനാ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവും നടത്തി.
ഇറച്ചി വ്യാപാരി അബ്ദുൾ റസാഖ് ഓർഡർ ചെയ്തതാണിവയെന്ന് പിന്നീട് പോലീസ് കണ്ടെത്തി. എന്നാൽ പട്ടിയിറച്ചി അല്ലെന്നും ആട്ടിറച്ചി ആണെന്നും നിയമപരമായാണ് താൻ ചരക്ക് ട്രെയിൻ മാർഗം ഇവ എത്തിച്ചതെന്നും അബ്ദുൾ റസാഖ് പറഞ്ഞു. ഇറച്ചിയുടെ സാംപിൾ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനക്കയച്ചു. പരിശോധനാ ഫലം വന്നശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | RAILWAY STATION
SUMMARY: Three tonnes of meat found abandoned in railway station