കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയുടെ സങ്കീര്‍ണതകള്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ ഇത് തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിക്ക് മതിയയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. സനൂപ് ഇപ്പോഴും ജയിലിലാണ്.
നേരത്തെ ഒൻപതുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓപീസർ റിപ്പോർട്ട് നൽകിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
SUMMARY: Postmortem report says cause of death of nine-year-old girl in Thamarassery was not amoebic encephalitis