ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഓഗസ്റ്റ് 31 വരെ തുടരും. അതേസമയം വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടക്കും. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിക്കും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുക. ശനിയാഴ്ച രാവിലെ 10.30ന് കേസ് വീണ്ടും പരിഗണിയ്ക്കും.
അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് തീർത്തും ചട്ട വിരുദ്ധമാണെന്ന് മനു സിംഗ്‍വി വാദിച്ചു. അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെയാണ് ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് സിംഗ്‍വി പറഞ്ഞു.
ഈ ഭൂമിയിടപാട് നടന്ന വർഷങ്ങളിലൊന്നും സിദ്ധരാമയ്യ ഒരു ഔദ്യോഗിക പദവിയും സർക്കാരിൽ വഹിച്ചിട്ടില്ല. ഏത് പരാതിയിൻമേൽ എന്തെല്ലാം പരിശോധിച്ചാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് ഗവർണർ പറഞ്ഞിട്ടുമില്ലെന്നും ഭൂമി ഇടപാടുകൾ തന്‍റെ കക്ഷിയുടെ കുടുംബത്തിന്‍റെ പേരിൽ മാത്രമല്ല, മറ്റ് നിരവധി സാധാരണക്കാരുടെയും പേരിൽ നടന്നിട്ടുണ്ടെന്നും സിംഗ്‌വി പറഞ്ഞു. അതിനാൽ തന്നെ ഇതിൽ വഴി വിട്ട ഒന്നുമില്ലെന്നും സിംഗ്‍വി വാദിക്കുകയായിരുന്നു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Court orders cancellation of proceedings till 31 against cm on muda scam